Monday, November 23, 2009

പിണറായി, വിദ്യാഭ്യാസം, സമൂഹം, മുന്‍വിധികള്‍,സ്വാതന്ത്ര്യം

സെബിന്‍ ഇവിടെ എഴുതിയ നീണ്ട ലേഖനത്തിനു മറുപടിയായി എഴുതിത്തുടങ്ങിയതാണ്. ഞാന്‍ എഴുതിത്തീര്‍ന്നപ്പോഴെയ്ക്കും അവിടെ ചര്‍ച്ച സി പി എമ്മിന്റെ നയങ്ങളെക്കുറിച്ചും തട്ടിപ്പുകളെപ്പറ്റിയുമായതുകൊണ്ട് ഇനി ഇതവിടെ കൊണ്ടിട്ടാല്‍ ഞാന്‍ വിഷയം മാറ്റാന്‍ നോക്കുന്ന കമ്യൂണിസ്റ്റുകാരനായാലോ എന്നു കരുതി ഇവിടെയിടുന്നു.

പിണറായിയുടെ തത്വങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വിരുദ്ധമായി വിവേകും വീണയും സ്വകാര്യസ്വാശ്രയകോളേജില്‍ പഠിക്കുന്നതിനെ പഴിപറയുന്ന കാര്യത്തില്‍ എന്റെ ചില ചിന്തകളാണ് ഇവിടെകുറിക്കുന്നത്. വിവേക് കിരണ്‍ സ്വകാര്യ സ്വാശ്രയ കോളേജായ SCMSല്‍ MBAയ്ക്കു ചേര്‍ന്നതാണ് എല്ലാവര്‍ക്കും ചോദ്യം ചെയ്യേണ്ടത്. വിവേക് അവിടെ ചേര്‍ന്നത് കോഴകൊടുത്താണെങ്കില്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണ്(അതിനി വിവേകല്ല, ദേവേന്ദ്രനായാലും എതിര്‍ക്കേണ്ടതാണ്).എന്നാല്‍ പ്രശ്നം, സ്വകാര്യ സ്വാശ്രയ കോളേജുകളുടെ നയങ്ങളെ എതിര്‍ക്കുന്ന ആദര്‍ശങ്ങളില്‍ വിശ്വസിക്കുകയും, പലപ്പോഴും ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിശിത വിമര്‍ശനം നടത്തുകയും, അവ അടച്ചിട്ടും പഠിപ്പുമുടക്കിയും സമരം നടത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ മാതൃസംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുകയും ചെയ്യുന്ന വ്യക്തിയുടെ മകനായതുകൊണ്ട്, സ്വകാര്യ സ്വാശ്രയ കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ പാടില്ലെന്നതാണ്. അതിലൊരു വശപിശകുണ്ടെന്നാണ് എന്റെ അഭിപ്രായം.

പിണറായിയുടെ ഭാഗത്തുനിന്നു നോക്കിയാല്‍ കാര്യമെല്ലാം ശരിയാണ്, വിവേക് ഒരിക്കലും സ്വകാര്യ സ്വാശ്രയ കോളേജില്‍ ചേര്‍ന്നു പഠിക്കരുത്(അന്നത്തെ സാഹചര്യങ്ങളില്‍, ഇപ്പോ മൊത്തം കോളേജുകളോട് എതിര്‍പ്പൊന്നുമില്ലെന്നു തോന്നുന്നു). പാര്‍ട്ടിക്കും തനിക്കും മാനക്കേടുണ്ടാക്കി വയ്ക്കുന്ന ഒന്നാന്തരം സംഭവം. സ്വന്തം ആദര്‍ശങ്ങള്‍ മകനെപ്പോലും പറഞ്ഞു പഠിപ്പിക്കാനാവാത്ത ദുര്‍ബലനാവാകുന്ന സാഹചര്യം. പക്ഷേ, വിവേകിന്റെ സ്ഥാനത്തു നിന്നു നോക്കിയാല്‍, സ്വന്തം വിദ്യാഭ്യാസകാര്യങ്ങളില്‍ പോലും തീരുമാനമെടുക്കാന്‍ അച്ഛന്റെ ആദര്‍ശങ്ങള്‍ തടസ്സമാവുന്ന സ്ഥിതിയാണ്. താന്‍ എന്തു ചെയ്യണമെന്നും ആരാവണമെന്നും മൂന്നാമതൊരാള്‍ നിശ്ചയിക്കുന്ന അവസ്ഥ. അവിടെ തന്റെ സ്വകാര്യ സ്വാതന്ത്ര്യം വിവേക് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയാണ് സെബിന്‍ അവിടെ സൂചിപ്പിച്ചതെന്നാണ് എനിക്കു മനസ്സിലായത്(സത്യം പറഞ്ഞാല്‍ എനിക്കു വിവേകിനേയോ പിണറായിയേയോ യാതൊരു പരിചയവുമില്ല, കൃത്യമായി എന്തു സംഭവിച്ചു എന്നു വിവേകിനോടു തന്നെ ചോദിക്കേണ്ടി വരും).

"സ്വന്തം മകനെ/മകളെ സ്വകാര്യ സ്വാശ്രയ കോളേജില്‍ ചേര്‍ക്കുകവഴി പിണറായി തന്റെ അനുയായികളെ വഞ്ചിക്കുകയായിരുന്നു" എന്ന വിലയിരുത്തലിലെ പ്രധാനപ്രശ്നം, ഒരുപാടു മുന്‍ വിധികളാണ്. ഒരാളുടെ വിദ്യാഭ്യാസകാര്യങ്ങളിലെ തീരുമാനങ്ങളില്‍ പ്രധാന സ്വാധീനം അച്ഛന്റെയായിരിക്കും എന്നതുമുതല്‍, വിവേകിന് സ്വന്തമായി പിണറായിയെ എതിര്‍ത്ത് SCMSല്‍ പഠിക്കാന്‍ സാധ്യമല്ല എന്നതു വരെയെത്തുന്നു അത്. ഇതു വിവേക് കിരണോ വീണയോ മാത്രം അനുഭവിക്കുന്ന പ്രശ്നമല്ല. കേരളത്തിലെത്തന്നെ ഓരോ വിദ്യാര്‍ത്ഥികളും അനുഭവിക്കുന്ന സാമൂഹ്യ സമ്മര്‍ദ്ദമാണ്. മെഡിസിനോ എഞ്ചിനീയറിങ്ങിനോ അഡ്മിഷന്‍ നേടാന്‍ താത്പര്യമില്ലാത്തവരെ താറടിക്കുന്നതില്‍ തുടങ്ങി, ഉന്നതവിദ്യാഭ്യാസത്തിനു ശ്രമിക്കുന്ന പിന്നോക്കക്കാരനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതില്‍ എത്തിനില്‍ക്കുന്നു ഇത്. പിണറായിയുടെയും വിവേകിന്റെയും പേരിനോട് ചേര്‍ത്തുവയ്ക്കുന്നതുകൊണ്ട് ഈ വിഷയത്തിന് അതര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോകുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. സെബിന്റെ ബ്ലോഗില്‍ ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരെല്ലാവരും, പിണറായിയുടെയും പാര്‍ട്ടിയുടെയും ഭാഗത്തുനിന്നു മാത്രമെ പ്രശ്നത്തെ സമീപിച്ചുള്ളു എന്നാണെനിക്കു തോന്നുന്നത്. വിഷയം കമ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ള വിമര്‍ശനമായതുകൊണ്ടായിരിക്കാം.

പ്രായമായ ഒരുകുട്ടി സ്വന്തം വിദ്യാഭ്യാസകാര്യത്തില്‍ എടുക്കുന്ന തീരുമാനത്തിനെ അത് രക്ഷിതാവിന്റെയോ സമൂഹത്തിന്റേയോ പ്രതീക്ഷകള്‍ക്കൊത്തല്ല എന്ന കാരണംകൊണ്ട് എതിര്‍ക്കരുത്. അങ്ങനെ എതിര്‍ക്കുകയും, "സ്വന്തം മക്കളെപ്പോലും മര്യാദയ്ക്കു നിര്‍ത്താനറിയാത്തവര്‍" എന്ന് രക്ഷിതാക്കളെ പഴിപറയുകയും ചെയ്യുന്നവര്‍ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലുമാണ് തലയിടുന്നതെന്നു ചിന്തിക്കുകപോലും ചെയ്യാതെയാണ് വിധിയെഴുതുന്നത്. സ്വന്തമായൊരഭിപ്രായവും, ലക്ഷ്യവുമുണ്ടായിപ്പോയതിനാല്‍ പഴികേള്‍ക്കേണ്ടിവരുന്നവരുന്നവരാണ് ആ കുട്ടികള്‍. സ്വന്തം കരിയറും ജീവിതവും എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയേയും പ്രാപ്തമാക്കുകയാണു വേണ്ടതെന്നു പറയുന്ന സമൂഹം തന്നെയാണിത്തരത്തിലും വിലയിരുത്തന്നത്. ഇത് പലപ്പോഴും സ്വന്തം ആഗ്രഹങ്ങളുടെ മുകളില്‍ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷകളെ പ്രതിഷ്ഠിക്കാനാണ് കുട്ടികളെ പ്രേരിപ്പിക്കുന്നത്. തങ്ങളെ തുറിച്ചുനോക്കുകയും മുറുമുറുക്കയും ചെയ്യുന്നവരെ അവഗണിക്കാന്‍ കഴിയാത്ത ഓരോ വിദ്യാര്‍ത്ഥിയും ഈ സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടാവണം. സ്വന്തം കുട്ടിയെ അവനിഷ്ടമുള്ള വഴി തിരഞ്ഞെടുക്കാനനുവദിച്ച മാതാപിതാക്കളും ഏതാണ്ടിതേതോതില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടാവണം.

ഇത്രയൊക്കെ ഒരാളുടെ സ്വകാര്യതയില്‍ ഇടപെടുന്ന സമൂഹം തന്നെ, ഇരട്ടത്താപ്പുകാണിക്കുന്നതും സ്വാഭാവികം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ "ഔട്ട് ഓഫ് ദ ബോക്സ്" ചിന്തിക്കാത്തവരാണെന്നും, "ക്നോളെജ് ജെനറേഷന്‍ പ്രോസസ്സി"ല്‍ ഇടപെടാന്‍ താത്പര്യമില്ലാത്തവരാണെന്നും വിധിയെഴുതും. വിദ്യാഭ്യാസത്തില്‍ പാശ്ചാത്യരീതികളും പ്രക്രിയകളും പിന്തുടര്‍ന്നാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നു കരുതുന്ന ബുദ്ധിജീവിസമൂഹം, സമാനസാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ രണ്ടിടത്തും വേറെയാണെന്നു സൌകര്യപൂര്‍വ്വം മറക്കുന്നു. മറക്കാത്തവര്‍ പരീക്ഷകള്‍ കുറച്ചും സ്വതന്ത്രമായി ചിന്തിക്കാനുള്ള സാഹചര്യം ഒരുക്കിയും സമ്മര്‍ദ്ദം കുറയ്ക്കാം എന്ന ചിന്തയാണ് വച്ചുപുലര്‍ത്തുന്നത്. ഇത്തരം പരിഷ്കാരങ്ങളെ നടപ്പാക്കുമ്പോള്‍ ഉണ്ടാവുന്ന ഫലങ്ങള്‍ പലപ്പോഴും വിപരീതമാണെന്നു മാത്രം.

പാശ്ചാത്യ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ ലഭിക്കുന്ന "റൈറ്റിങ് ഓണ്‍ ഫ്രീ സ്ലേറ്റ് എക്സ്പീരിയന്‍സ്" മധ്യ വര്‍ഗ്ഗ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്തതാണ്. ഇത്തരത്തില്‍ കുട്ടികളെ പഠിപ്പിച്ചു കൊണ്ടുവരുന്ന സമൂഹം, സ്വതന്ത്രമായ ചിന്തിക്കാനുള്ള കഴിവുതന്നെ ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും പറിച്ചുമാറ്റുന്നു. എന്നിട്ടും നന്നാവാത്തവരുടെ മുകളിലാണ് മേല്‍പ്പറഞ്ഞരീതിയിലുള്ള കുതിരകയറ്റം. ഇത്രയ്ക്കും ഇടുങ്ങിയ ചട്ടക്കൂടുകളില്‍ വളര്‍ത്തിക്കൊണ്ടു വരുന്ന വിദ്യാര്‍ത്ഥികള്‍ യാഥാസ്ഥിതികരീതികളുടെ പുറത്തേയ്ക്കു നോക്കാന്‍ പോലും അശക്തരാവുന്ന അവസ്ഥയാണുണ്ടാവുന്നത്. ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സാമൂഹ്യസാഹചര്യങ്ങളിലൂടെ കടന്നു വരുന്ന വിദ്യാര്‍ത്ഥി, യാതൊരു സാമൂഹ്യബോധമോ, ബാധ്യതയോ വികാരങ്ങളോ ഇല്ലാത്തയാളാവുന്നു. തന്റെ ലോകം തന്നിലേക്കു ചുരുക്കുകയും, സഹജീവികളെ മാനിക്കാനോ മനസ്സിലാക്കാനോ കഴിയാതിരിക്കുകയും ചെയ്യുന്ന പൌരനായി മാറുന്നു. സാര്‍വത്രിക വിദ്യാഭ്യാസത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച കേരളത്തിലെ സമൂഹം ഇന്നു നേരിടുന്ന തകര്‍ച്ചയ്ക്കും ഒരു പ്രധാന പങ്ക്, മേല്‍പ്പറഞ്ഞ സാമൂഹ്യ സാഹചര്യങ്ങള്‍ക്കാണ്.

ഇനി ഇതും സെബിന്റെ ലേഖനവും തമ്മിലെന്താണെന്നു ബന്ധം എന്നു ചോദിച്ചാലൊന്നുമില്ല, സമൂഹത്തിന്റെ മുന്‍വിധികള്‍ എങ്ങനെ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കടന്നു കയറുന്നു എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.

ഈ ബ്ലോഗിലെ മലയാളം ലളിത ഉപയോഗിച്ച് എഴുതിയതാണ്...

Tuesday, August 12, 2008

അഭിനവ് ബിന്ദ്രയും ഒളിമ്പിക് സ്വര്‍ണ്ണവും ചില ചിന്തകളും

താന്‍ എന്താണു ചെയ്യുന്നതെന്നും, എന്തിനു വേണ്ടിയാണ് ബെയ്ജിങ്ങിലെത്തിയതെന്നും അഭിനവിനു നന്നായറിയാമായിരുന്നെന്നു തോന്നുന്നു. "It is the thrill of my life!" എന്നു നിര്‍വികാരനായി പറയുന്ന അഭിനവ് ബിന്ദ്രയില്‍ ഞാന്‍ തീരുമാനിച്ചുറച്ചതിലപ്പുറമൊന്നും നേടിയില്ലെന്ന അഹങ്കാരത്തെക്കാളും, എങ്ങനെ ആഘോഷിക്കണമെന്നു തീരുമാനിക്കാനാവാത്ത ഒരു പ്രതിസന്ധിയാണ് കണ്ടത്. ഡെറാഡൂണിലെ സ്കൂളിലും, ഷൂട്ടിങ്ങ് റേഞ്ചിലും, ബിസനസ്സിലും ചിട്ടയും അച്ചടക്കവും ശീലിച്ച അഭിനവിന് ആഘോഷങ്ങളിലും അച്ചടക്കം ഒഴിവാക്കാനാവാത്തതാണെന്നു കരുതാം.

മൂന്നൂറു കോടിയിലേറെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ കുടുംബത്തിലുള്ള അഭിനവ്, ഇന്ത്യന്‍ വ്യവസായ ലോകത്തിന്റെ കായിക പ്രതിനിധീയാണെന്നു തോന്നുന്നു. സ്വന്തമായി ഷൂട്ടിങ്ങ് റേഞ്ചു നിര്‍മ്മിച്ചും, സ്വന്തം പണം മുടക്കി ദക്ഷിണാഫ്രിക്കയില്‍ പോയി പരിശീലിച്ചും സ്വര്‍ണ്ണം നേടിയ അഭിനവ് തിളങ്ങുന്ന ഇന്ത്യയുടെ പ്രതിനിധിയാണ്.

ചിലപ്പോള്‍ ഒളിമ്പിക് വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യത്തെ സി ഇ ഓ യും ഇദ്ദേഹമായിരിക്കും. പ്രസിദ്ധ ജര്‍മ്മന്‍ ആയുധനിര്‍മ്മാതാക്കളായ വാള്‍ട്ടറിന്റെ(ജെയിംസ് ബോണ്ട് സിനിമകളിലൂടെയാണ് എനിക്ക് ഇവരെ പരിചയം!) ഇന്ത്യയിലെ ഒരേയൊരേജന്റായ അദ്ദേഹത്തിന്റെ കമ്പനി, 2010ഓടെ പ്രതീക്ഷിക്കുന്നത് 100 കോടിയുടെ വിറ്റുവരവാണത്രേ. കൂടാതെ കമ്പ്യൂട്ടര്‍ ഗെയിം ഉപകരണങ്ങളും മറ്റും വില്‍ക്കുന്ന കമ്പനിക്ക് പറ്റിയ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസിഡറായിരിക്കും അഭിനവ്. എം. ബി. എ ബിരുദധാരിയായ ഈ ചെറുപ്പക്കാരന് ബിസിനസ്സിന്റെ സാധ്യതകളെ പതിന്‍മടങ്ങാക്കാന്‍ സ്വന്തം ബ്രാന്‍ഡ് എങ്ങനെ ഉപയോഗിക്കാം എന്ന കാര്യത്തില്‍ ഒരു പ്രാക്റ്റിക്കല്‍ കാത്തിരിക്കുകയാണെന്നു തോന്നുന്നു. കായികരംഗത്തെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ ബിസിനസ്സിലിറങ്ങിയവര്‍ പലരുമുണ്ട്. ഒരു പക്ഷെ സ്വന്തം ബിസിനസ്സ് അഭിവൃദ്ധിപ്പെടുത്താന്‍ പാകത്തില്‍ ഒരു ഒളിമ്പിക് മെഡല്‍ ലഭിച്ച ആദ്യ കായികതാരവും ഇദ്ദേഹമായിരിക്കും.

ഇന്ത്യന്‍ കായികലോകത്തോടൊപ്പം ഇന്ത്യന്‍ ബിസിനസ്സ് ലോകത്തിനും ഒരുപാടു പാഠങ്ങള്‍ നല്‍കാന്‍ അഭിനവിനാകട്ടെ എന്നാശംസിച്ചു കൊണ്ട് നിര്‍ത്തുന്നു.

ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്...

Monday, June 30, 2008

ചില സാമൂഹ്യശാസ്ത്ര നിരീക്ഷണങ്ങളും അഭിപ്രായങ്ങളും

സാധാരണ ഒരു വിഷയത്തില്‍ രണ്‍ പോസ്റ്റ് പോയിട്ട് ഒരു പോസ്റ്റുപോലും ഇടാത്ത ഞാന്‍ ഇങ്ങനെയെഴുതുന്നത് വല്ല ഹിഡന്‍ അജണ്ടയും വച്ചുകൊണ്ടാണോ എന്നു ചോദിച്ചാല്‍ ചില കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്ത് കാണണമെന്ന ഒരു പ്രത്യക്ഷ അജണ്ട ഉണ്ടെന്നാണു മറുപടി. ചോദിക്കേണ്ട പല ചോദ്യങ്ങളും ചോദിക്കാതിരിക്കുകയും, ആവശ്യമില്ലാത്ത ചോദ്യങ്ങളും ചര്‍ച്ചകളും നടത്തുകയുമാണ് വര്‍ത്തമാനകാല മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിന്റയും ഒരു രീതി. അത് പ്രസക്തമായ ഈ വിഷയത്തിലും അങ്ങനെത്തന്നെയാണെന്നു തോന്നുന്നു. ബ്ലോഗില്‍ പോലും, നടന്ന ചര്‍ച്ചകളില്‍, മറ്റാരോ ഉണ്ടാക്കിയിട്ട ഒരു അജണ്ടയിന്‍മേല്‍ ചര്‍ച്ച തുടങ്ങി, അതേ ട്രാക്കിലൂടെ പോകുന്ന ഒരു തോന്നല്‍. വേണ്ട പലകാര്യങ്ങളും ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണോ ഇത്തരം ഒരു വിവാദം എന്നൊരു തോന്നല്‍ പലരും പ്രകടപ്പിച്ചു കണ്ടെങ്കിലും ആരും അതു കാര്യമായി വിശകലനം ചെയ്തു കണ്ടില്ല.

പ്രശ്നത്തെ പഠിക്കുന്ന കുട്ടികളുടെ തലത്തിലേക്കിറങ്ങിച്ചെന്ന് അപഗ്രഥിക്കാന്‍ ചെറിയ ശ്രമമേ കണ്ടുള്ളൂ. കുട്ടികള്‍, ഇക്കാര്യം അവരുടേതായ റിസോഴ്സുകളില്‍ നിന്നും മനസ്സിലാക്കണം എന്നതാണ് പുതിയ രീതിയുടെ സ്വഭാവം. പുസ്തകങ്ങളേക്കാളും കുട്ടികള്‍ ആശ്രയിക്കേണ്ടത്, മാതാപിതാക്കളും, അദ്ധ്യാപകരും, മുതിര്‍ന്നപൌരന്‍മാരുമടങ്ങുന്ന റിസോഴ്സിനെയാണ്. അവിടെ പ്രധാന ചുമതല വഹിക്കേണ്ടത് അദ്ധ്യാപകരും. കുട്ടികളെ ഇത്തരം ഒരു രീതിയില്‍ അവരുടെ അപഗ്രഥനത്തിനുള്ള ശേഷിയെ തിരിച്ചറിയാനും, ചെറിയ നിഷ്പക്ഷമായ വിവരണങ്ങള്‍ നല്‍കാനും, കാര്യങ്ങളേയും കാരണങ്ങളേയും തിരിച്ചറിയാനും, വസ്തുതകള്‍ മനസ്സിലാക്കാനും സഹായിക്കേണ്ടതും, നാനാവിധത്തിലുള്ള കഴിവുകളെ അളന്ന് മാര്‍ക്കു കൊടുക്കേണ്ടതും അദ്ധ്യാപകനാണ്. ലഘുവിവരണങ്ങളും ചോദ്യങ്ങളും അടങ്ങിയ തീരെ ലളിതമായ പാഠപുസ്തകങ്ങള്‍ക്ക് പഠനത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. അവയുടെ അദ്ധ്യാപന വ്യാഖ്യാനത്തിനും, അദ്ധ്യാപനത്തിന്റെ ചുവടു പിടിച്ച് കുട്ടി നടത്തുന്ന അന്വേഷണങ്ങള്‍ക്കുമാണ് പ്രഥമസ്ഥാനം.

പാഠത്തെക്കാളും ഗുരുവാണ് വിദ്യാര്‍ത്ഥികളെ കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത്. ഇത്രയും പ്രൊഫഷനലായ, ഇത്രയും എഫേര്‍ട്ട് എടുക്കാന്‍ താത്പര്യമുള്ള ഗുരുജനങ്ങളിന്നുണ്ടോ ആവോ! ഉണ്ടെങ്കില്‍ത്തന്നെയും എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളിലും കാണുമോ? മാത്രമല്ല, തങ്ങളുടെ ജോലിഭാരം വര്‍ദ്ധിക്കുന്നതില്‍ അദ്ധ്യാപകര്‍ ഇതുവരെ ഉത്ഘണ്ഠയൊന്നും പ്രകടിപ്പിച്ചുകാണാത്തതുകൊണ്ട് അവര്‍ക്കു കാര്യം തന്നെ കൃത്യമായി മനസ്സിലായിട്ടില്ലന്നാണെനിക്കു തോന്നുന്നത്. കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ എന്തെങ്കിലും ഹിഡന്‍ അജണ്ട നടപ്പാക്കുന്നുണ്ടെങ്കില്‍ അതു അദ്ധ്യാപക സമൂഹത്തിലൂടെയായിരിക്കണം,പ്രത്യേകിച്ചും പ്രധാന അദ്ധ്യാപകസംഘടനകളൊക്കെ ഇടതാഭിമുഖ്യമുള്ളവരാവുമ്പോള്‍. പാഠപുസ്തകം മാറ്റിമറിക്കുന്നവരും, തിരിച്ചിടാന്‍ പറയുന്നവരും, യുക്തിയിലും സാമൂഹ്യവിമര്‍ശത്തിലും വിശ്വസിക്കുന്ന പൊതു സമൂഹത്തിനു മുമ്പില്‍ നാണം കെടുകയും ചെയ്യും. താന്‍ ചെയ്യുന്നതെന്തെന്നറിയാത്ത അദ്ധ്യാപക പ്രഭൃതികള്‍ അവരെ പഠിപ്പിച്ചതനുസരിച്ച് "വേണ്ടരീതി"യില്‍ പാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്യും.കാരണം, ശരിയായ വിമര്‍ശനബോധനശാസ്ത്രരീതിയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് മതങ്ങളുടെ ഫ്യൂഡലിസ്റ്റ് കാഴ്ചപ്പാടുമാത്രമല്ല, കമ്യൂണിസ്റ്റുകളുടെ നിയോ ഫ്യൂഡലിസ്റ്റുകാഴ്ചപ്പാടും പഥ്യമാകാന്‍ യാതൊരു വഴിയുമില്ല. വേണ്ടത്ര തയ്യാറെപ്പോടുകൂടി ചെയ്തില്ലെങ്കില്‍ വിപരീതഫലമാകും വിമര്‍ശനാത്മക ബോധനരീതി കുട്ടികളിലുണ്ടാക്കുക. പ്രത്യേകിച്ചും, അദ്ധ്യാപകരടക്കമുള്ള മുതലമുറകള്‍ക്കുമുഴുവന്‍ ഇത്തരമൊരു രീതിയെ യാതൊരു പരിചയവുമില്ലാതിരിക്കുമ്പോള്‍!അതുകൊണ്ടു തന്നെ ഹിഡന്‍ അജണ്ട ഉണ്ട് എന്ന് പറയുന്നവരോട് അടികൂടേണ്ട കാര്യമൊന്നുമില്ല. അവര്‍ പറയുന്ന കാര്യങ്ങളിലൊന്നും ഹിഡന്‍ അജണ്ടയൊന്നുമില്ലെന്നുമാത്രം. ശരിയായ അജണ്ട വെളിയില്‍ വരാതിരിക്കാനായിരിക്കണം ഇങ്ങനെ ഒരു വിവാദം. പാഠഭാഗങ്ങളില്‍ ചെറിയമാറ്റങ്ങളും റെഫറന്‍സില്‍ ചെറിയ വ്യത്യാസങ്ങളും വരുത്തിയാല്‍ ഇവരൊക്കെ കടയടച്ച് വീട്ടില്‍ പോകേണ്ടി വരുമല്ലോ. ആത്യന്തികമായി നിരീശ്വരവാദം പ്രചരിപ്പിച്ചതുകൊണ്ടൊന്നുമല്ല കമ്യൂണിസ്റ്റുകാരനുണ്ടാവുന്നത്. യുക്തിയുപയോഗിച്ച് ചിന്തിക്കുകയും, വിമര്‍ശനബുദ്ധിയോടെ കാര്യങ്ങളെ നോക്കുകയും ചെയ്യുന്നവരൊന്നും കമ്യൂണിസ്റ്റ്കാരല്ല താനും. സത്യത്തില്‍ മതസ്ഥാപനങ്ങള്‍ക്കുണ്ടാവുന്നത്ര എതിര്‍പ്പ് ഇങ്ങനെയുള്ളവരോട് കമ്യൂണിസ്റ്റ്കാര്‍ക്കും ഉണ്ടാവും. അത്തരത്തില്‍, തങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു പാഠപുസ്തക പരിഷ്കരണം (തങ്ങള്‍ക്കും വലിയ യോജിപ്പൊന്നുമില്ലാത്ത)എതിര്‍കക്ഷികളെക്കൊണ്ട് തടഞ്ഞ് കാര്യങ്ങള്‍ നടത്തുകയും(തങ്ങള്‍ക്കു കൂടി ആവശ്യമുള്ള) പുണ്യാളന്‍ ചമഞ്ഞ് പൊതുസമൂഹത്തില്‍ മാന്യതനേടുകയുമല്ലെ ഇപ്പോ കമ്യൂണിസ്റ്റുകാര്‍ ഉദ്ദേശിക്കുന്നതെന്നും സംശയിക്കണം. പ്രത്യേകിച്ച് പ്രത്യക്ഷത്തില്‍ത്തന്നെ തല്ലാനുള്ള വടികൊടുക്കുക എന്ന കമ്യൂണിസ്റ്റിതര സ്വഭാവം കാണുമ്പോള്‍!

ഇതിനൊക്കെ ശേഷം എനിക്ക് മനസ്സിലാവാത്ത ഒരുകാര്യം, ഇപ്പോ ഏഴില്‍ പഠിക്കുന്ന കുട്ടികള്‍ ആറില്‍ ഏതു പുസ്തകമാ പഠിച്ചത്? ചോദിക്കാന്‍ കാരണം, ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ കൂടിനടക്കേണ്ട തുടര്‍പഠനം ഏഴില്‍ തുടങ്ങുന്നതിലുമില്ലെ അപാകത? പാഠപുസ്തക പരിഷ്കരണമൊക്കെ ആദ്യം പ്രൈമറിയില്‍, പിന്നെ അഞ്ചില്‍,പിന്നെ ആറില്‍ എന്നല്ലാതെ നടപ്പാക്കിയാല്‍ ഈ നടുവില്‍പ്പെട്ടുപോകുന്ന പൈതങ്ങള്‍ ഒരുതരത്തില്‍ ഡിസേബ്ള്ഡ് ആയിപ്പോകില്ലെ? അദ്ധ്യാപകര്‍ക്ക് ശരിക്ക് പരിശീലനം കിട്ടാത്തതിന്റെ പ്രശ്നങ്ങളും വിവാദങ്ങളും കൂടി അവര്‍തന്നെ അനുഭവിക്കേണ്ടിവരുമ്പോള്‍ ഇവരുടെ വിമര്‍ശനബോധവും യുക്തിബോധവും അളന്ന് പാഠ്യപദ്ധതിയെ വിലയിരുത്തി അതിനെ പെട്ടിയിലടച്ച് പൂട്ടാനുള്ള ഒരു തന്ത്രവും ഇവിടില്ലെ എന്നൊരു സംശയം! പിന്നെ പാഠപുസ്തകങ്ങളേക്കാള്‍ വിദ്യാലയവും സമൂഹവും കുട്ടിയുടെ സ്വത്വവത്കരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനെ ഫലപ്രദമായി ഉപയോഗിച്ചാല്‍, ഇപ്പറയുന്ന വിവാദങ്ങളൊക്കെ ഒരു വിവാദമേ അല്ലാതാവും. അദ്ധ്യാപകനിലൂടെയും, വിദ്യാലയനയങ്ങളിലൂടെയും സമൂഹത്തിന്റെ ഇടപെടലിലൂടെയും ഒക്കെ ഇത്തരത്തില്‍ പാഠപുസ്തകത്തിന്റെ ഉള്ളില്‍ ഉണ്ടെന്നു പറയുന്ന കമ്യൂണിസ്റ്റ് അജണ്ട ചെറുക്കാവുന്നതേ ഉള്ളൂ.

ഹിഡന്‍ അജണ്ട എന്നത്, അങ്ങനെ ഒന്നുണ്ട് എന്നറിയുന്നവനു പോലും പ്രത്യക്ഷത്തില്‍ ദൃശ്യമാവില്ല. തുറന്ന ഒരു മാധ്യമത്തിലും അതു ചര്‍ച്ചയ്ക്കുവരാന്‍ അതിനു പിന്നിലുള്ളവര്‍ സമ്മതിക്കുകയുമില്ല. അതുകൂടി കണക്കാക്കുമ്പോള്‍, ഇക്കാര്യത്തിലൂന്നിയ ഒരു ചര്‍ച്ചയായിരിക്കണം കൂടുതല്‍ ആവശ്യം. അദ്ധ്യാപകപരിശീലനത്തിന്റെ രീതികള്‍, സിലബസ് മാറ്റം(അതും ഇത്രയും ക്രിട്ടിക്കലായ ഒരുമാറ്റം) മുമ്പു നടന്നപ്പോള്‍ (നടന്നിട്ടുണ്ടെങ്കില്‍) നടപ്പാക്കിയതെങ്ങനെയായിരുന്നു, പഴയ പാഠപുസ്തകവും, അദ്ധ്യയനരിതിയും ഉപയോഗിച്ച് പഠിച്ചു വന്നവര്‍ക്ക് പുതിയ രീതി ഉള്‍ക്കൊള്ളാനാവുമോ(ഉവ്വാ, കുട്ടികള്‍ക്ക് ഒരു പ്രശ്നവുമില്ല, അദ്ധ്യാപകര്‍ എങ്ങനെ മിസ്സിങ്ങ് ബ്ലാങ്ക്സ് പൂരിപ്പിക്കും എന്നത്), അവര്‍ക്ക് താഴ്ന്ന ക്ലാസുകളില്‍ പുതിയ അദ്ധ്യയന രീതിയിലൂടെ കിട്ടേണ്ടിയിരുന്ന വിവരങ്ങള്‍ പാഠത്തിനാമുഖമായി ഒരു ചെറു വിവരണമെങ്കിലും കൊടുക്കാന്‍ ശ്രമമുണ്ടോ(ജന്‍മി കുടിയാന്‍ ബന്ധങ്ങളിലും മറ്റും അങ്ങനെ കാണും എന്നാണെന്റെ വിശ്വാസം, സ്വാതന്ത്ര്യ സമരത്തിന്റെ കാര്യത്തിലും)? അല്ലെങ്കിലിപ്പറയുന്ന എട്ട് അടിസ്ഥാന പ്രശ്നങ്ങളും അതിന്റേതായ രീതിയില്‍ മനസ്സിലാക്കാതെ ഒരു പാതി വെന്ത രീതിയില്‍ കുട്ടികള്‍ കുറച്ചു കാലം പഠിക്കട്ടെ എന്നതാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതായിരിക്കണം ഏതൊരു ചര്‍ച്ചാ ഉദ്യമവും എന്നാണ് എന്റെ വിശ്വാസം. അല്ലാതെ ആരോ പ്രീ ക്രാഫ്റ്റ് ചെയ്തെടുത്ത ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ ശ്രമിച്ച് ചര്‍ച്ചിക്കാന്‍ നമ്മള്‍ "ചര്‍ച്ചാ തൊഴിലാളി" ഒന്നുമല്ലല്ലോ!വിമര്‍ശനാത്മക ബോധന ശാസ്ത്രത്തിന്റെ പ്രയോഗത്തെ യുക്തിയുടെയും വിമര്‍ശനത്തിന്റെയും കണ്ണിലൂടെ കാണാന്‍ ശ്രമിക്കുകയല്ലെ വേണ്ടത്? അങ്ങനെ മുന്‍നിശ്ചയ പ്രകാരമുള്ള ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ ശീലിച്ച നമ്മള്‍ പുതിയ ചോദ്യങ്ങളുയര്‍ത്തി, ഉത്തരം സ്വയം കണ്ടുപിടിക്കുന്ന പാഠ്യരീതിയുടെ രീതി ചര്‍ച്ചകളിലും കൊണ്ടുവരണം. പള്ളിയും,കോണ്‍ഗ്രസ്സും,കമ്യൂണിസ്റ്റും,നിരീശ്വരത്വവും എന്ന ലൈനിനു പകരം, പുതിയ രീതിയും ഭാവി തലമുറയും, അദ്ധ്യാപന സമൂഹവും എന്ന രിതിയില്‍ ചര്‍ച്ച നടക്കണം എന്നൊരഭിപ്രായം.


ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്...

Sunday, June 29, 2008

എന്റെ ചില സാമൂഹ്യശാസ്ത്ര ചിന്തകള്‍

ഏഴാം ക്ലാസിലെ പാഠപുസ്തകത്തെപ്പറ്റി പണ്ട് ഞാന്‍ ഏഴാം ക്ലാസില്‍ പഠിച്ച ഓര്‍മ്മ വച്ച് എഴുതുന്നത് ശരിയാണൊ എന്നറിയില്ല. കാരണം, എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല ഞാന്‍ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെന്താണ് പഠിച്ചതെന്ന്! കുറെ ഇന്ത്യ ഹിസ്റ്ററിയും(മെഡിവിയില്‍ ഇന്ത്യ ആണെന്നൊരോര്‍മ്മ),ജ്യോഗ്രഫിയും, പിന്നെക്കുറച്ചു സിവിക് സ്റ്റഡീസും(ഫണ്ടമെന്റല്‍ ഡ്യൂട്ടിസ്, ഫണ്ടമെന്റല്‍ റൈറ്റ്സ്, ഭരണഘടന,ദേശീയ നയങ്ങള്‍ അങ്ങനെയെന്തൊക്കെയോ). സി. ബി. എസ്. സി. സിലബസ്സില്‍ ഒരു സീരീസ്സായിട്ടാണ് ഇതൊക്കെ പഠിപ്പിച്ചിരുന്നത്, ആറുമുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ കൃത്യമായി വിഭജിച്ച് പുസ്തകങ്ങളുണ്ടായിരുന്നു. ആന്‍ഷ്യന്റ് ഇന്ത്യ, മെഡീവിയില്‍ ഇന്ത്യ, മെഡീവിയല്‍ വേള്‍ഡ്, മോഡേണ്‍ വേള്‍ഡ് എന്നൊക്കെ ഹിസ്റ്ററിയിലും, യൂറോപ്പും ആഫ്രിക്കയും അമേരിക്കയുമൊക്കെയായി ജ്യോഗ്രഫിയിലും അതങ്ങനെ പടര്‍ന്നു കിടന്നു. വേണമെന്നു വായിച്ച് വിവാദമുണ്ടാക്കാനുള്ള ഒരു വെടിക്കുള്ള മരുന്ന് ആ പുസ്തകങ്ങളിലുണ്ടായിരുന്നു എന്നാണെന്റെ ചെറിയ ഓര്‍മ്മ. പുതിയ ബോധനരീതിയുടെ ഇന്ററാക്ടീവ് രീതിയിലുള്ളതാവാഞ്ഞതുകൊണ്ടും, പുസ്തകങ്ങളെഴുതിയവരും റിവ്യു ചെയ്തവരും അപാര ബുദ്ധിജീവികളായതുകൊണ്ട് ആര്‍ക്കും വായിച്ചു മനസ്സിലാവാഞ്ഞതുകൊണ്ടുമൊക്കെയായിരിക്കാം ആരും ഒന്നും പറയാഞ്ഞത്. പിന്നെ, സോഷ്യല്‍ സയന്‍സ് ഭൂരിഭാഗം കുട്ടികളും പരീക്ഷ ജയിക്കാന്‍ വേണ്ടിമാത്രം പഠിച്ചിരുന്ന ഒരു വിഷയമായതുകൊണ്ടുമാകാം. എന്തായാലും ആ പുസ്തകങ്ങള്‍ക്കൊക്കെ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍/അദ്ധ്യാപിക യ്ക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത തരത്തില്‍ ഒരു ഫാക്റ്റ് ഫയല്‍ മാത്രമായിരുന്നു. വിഷയത്തെ നേര്‍രേഖയുലൂടെ കാണിച്ച് ഒരു വ്യതിചലനത്തിനും ഇടം കൊടുക്കാതെ പഠിപ്പിക്കാവുന്നവയായിരുന്നു ആ പാഠങ്ങള്‍. എന്നാല്‍, പുസ്തകം വായിച്ച് ഒരഭിപ്രായം രൂപീകരിച്ച് എഴുതാന്‍ പറഞ്ഞാല്‍ മതവിശ്വാസത്തെയും സിസ്റ്റങ്ങളെയും കൃത്യമായി എതിര്‍ക്കുന്ന, അല്ലെങ്കില്‍ ഓരോമതത്തിന്റെയും ജനനത്തിന്റെ കാലഘട്ടവും, നടത്തിയ രക്തച്ചൊരിച്ചിലും, അവ വളര്‍ത്തിയ സംസ്കാരവും വിശദമായി പുസ്തകം പ്രദിപാദിച്ചിരുന്നു. ഓരോ മതരീതികളെയും സംസ്കാരമായി എടുത്തുകാട്ടി, അവയുടെ അധഃപധനം വിവരിച്ചിരുന്ന രീതി വായിച്ചു കഴിഞ്ഞാല്‍, ഇന്നുള്ള സംവിധാനങ്ങള്‍ വെറും കെട്ടുകാഴ്ചകള്‍ മാത്രമാണെന്നു മനസ്സിലാക്കാമായിരുന്നു. ഇസ്ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും ജുഡായിസത്തിന്റെയും ആദ്യകാലരീതികളും, പിന്നീട് അവയില്‍ വന്നമാറ്റങ്ങളും എല്ലാം ഏതു പള്ളിയേയും പിടിച്ചുകുലക്കാന്‍ പറ്റിയ രീതിയില്‍ത്തന്നെ വേണമെങ്കില്‍ ഒരാള്‍ക്കു പഠിപ്പിക്കാനുള്ള വക ആ പുസ്തകങ്ങളിലുണ്ടായിരുന്നു. എന്നാല്‍, കുട്ടികള്‍ക്കുള്ള ചോദ്യങ്ങളും വര്‍ക്കുകളും കാലഘട്ടങ്ങളെയും പ്രസ്ഥാനങ്ങളെയും സംബന്ധിച്ച പ്രബന്ധരചനയായിരുന്നുവെന്നുമാത്രം. വിരസമായ അക്കാദമിക് എഴുത്തിന്റെ ലോകമായിരുന്നു അന്ന് സാമൂഹ്യ ശാസ്ത്രം. പോരാഞ്ഞിട്ട് കാണാപ്പാഠം പഠിച്ച് പരീക്ഷയ്ക്ക് എഴുത്തും.

ഈ പുസ്തകം കണ്ടപ്പോള്‍ ആ ഭീകരമായ സാമൂഹ്യശാസ്ത്രപഠനത്തെ കുറിച്ചോര്‍ത്ത് എനിക്കൊരിത്തിരി സങ്കടം വന്നു. സാമൂഹ്യ ശാസ്ത്രത്തിലെ വിരസത ഒട്ടൊന്നൊഴിവായല്ലൊ എന്നൊരു സമാധാനവും. പക്ഷെ, ഞാന്‍ കണ്ട(വായിച്ച,പഠിച്ച എന്നൊക്കെ പറയാനെന്താമടി എന്നതിന് എന്റെ സോഷ്യല്‍ സയന്‍സ് മാര്‍ക്കുകള്‍ മറുപടി പറയും) പുസ്തകങ്ങളിലില്ലാതിരുന്ന ഒരു കാര്യം ഇപ്പോ വന്നു. ഒരേ പുസ്തകം വിവിധ അദ്ധ്യാപകരുടെ കീഴില്‍ പഠിക്കുന്ന കുട്ടികള്‍, തങ്ങളുടെ കാഴ്വപ്പാടുകളെ തിരിച്ചറിയുന്നതിനേക്കാള്‍ അദ്ധ്യാപകന്റെ കാഴ്ചപ്പാടുകളെ മനസ്സിലാക്കുന്നതിനുള്ള ഒരു സാധ്യത, അല്ലെങ്കില്‍ അദ്ധ്യാപകന് പഠനത്തില്‍ കൂടുതല്‍ ഇടപെടാനുള്ള സാഹചര്യം. പത്താം ക്ലാസ് കഴിയുമ്പോള്‍ സാമൂഹ്യശാസ്ത്രത്തില്‍ നിന്ന്, സമൂഹവീക്ഷണവും സമൂഹത്തിന്റെ രീതിശാസ്ത്രവും അഭ്യസിക്കാത്ത ഞങ്ങള്‍ക്കു പകരം, സ്വന്തം കുടുംബത്തില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും സമൂഹത്തില്‍ നിന്നും പാഠപുസ്തകം വഴി ഒരു സമൂഹവീക്ഷണം കണ്ടെത്താനും, സ്വയം ഒരു രീതിശാസ്ത്രം(അവ അനുകരണമോ സ്വന്തമോ എന്നത് ഓരോരുത്തര്‍ക്കനുസരിച്ചിരിക്കും) കൈമുതലായുള്ളതുമായ ഒരു തലമുറ. അദ്ധ്യാപകന് ഒരുപാട് ഇടം നല്‍കുന്ന ഈ പുസ്തകങ്ങളിലൂടെ ഉണ്ടായേക്കാവുന്ന തിക്തഫലങ്ങളെ ഒഴിവാക്കാന്‍ സുസജ്ജമായ ഒരു അദ്ധ്യാപകസമൂഹം കേരളത്തിലുണ്ടാവണം.

പിന്നെ സ്കൂള്‍കാലങ്ങളെക്കുറിച്ചിത്തിരി, ഞാന്‍ അഞ്ചാം ക്ലാസിനു ശേഷം ബോര്‍ഡിങ്ങിലാണ് പഠിച്ചത്, അവിടെ മതവിശ്വാസവും ജാതിയുമൊന്നും ഒരു കാര്യമല്ലായിരുന്നു. ജാതി ചോദിക്കരുത് പറയരുത് സ്റ്റൈലായിരുന്നു. പിന്നെ അഞ്ചുവരെ പഠിച്ച സ്കൂളിലും, ഞങ്ങള്‍ക്ക് ജാതിയും മതവുമല്ലായിരുന്നു. വലിയ കാര്യം, വൈകുന്നേരത്തെകളിയും, കോപ്പി എഴുതലും, സിനിമാക്കഥ പറയലുമൊക്കെത്തന്നെയായിരുന്നു. പിന്നെ, കൊച്ചു വഴക്കുകളും. അതിലൊന്നും ജാതിയും മതവുമല്ല ആശയം നല്‍കിയിരുന്നത്, ജീവിതമായിരുന്നു. ഇന്നും വിദ്യാലയങ്ങളില്‍ അത്തരം അവസ്ഥയുണ്ടെങ്കില്‍ കുട്ടികള്‍ എന്തു സംഭവിച്ചാലും, ഇന്നുള്ളതുപോലെയൊക്കെത്തന്നെ വളര്‍ന്നു വന്നോളും. സ്കൂളില്‍ പഠിക്കുന്ന പാഠം എങ്ങനെയൊക്കെ സ്വാധീനിച്ചാലും ഒരു സാമൂഹ്യ വിപ്ലവത്തിനുള്ള വഴിമരുന്നിടാന്‍ എതിനാവുമോ എന്നെനിക്കറിയില്ല. ഒരു പക്ഷേ, ഇപ്പോള്‍ കാണിക്കുന്ന പ്രതിഷേധപേക്കൂത്തികള്‍ക്കു പകരം, വിമര്‍ശനവിധേയമായ പഠനത്തിനു ശേഷം ഒരു നിലപാടെടുക്കണമെന്നെങ്കിലും കുട്ടികളെ ഉത്ബോധിപ്പിക്കാന്‍ പാഠങ്ങള്‍ക്കു കഴിയട്ടെ എന്നൊരു പ്രാര്‍ത്ഥന. കുട്ടികളെ സ്വയം തിരിച്ചറിയാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുന്ന പാഠ്യ പദ്ധതി നല്ലതു തന്നെ, പക്ഷെ, നേര്‍വഴിക്കുനയിക്കാന്‍ അല്ലെങ്കില്‍ സംശയങ്ങള്‍ നിവൃത്തിക്കാന്‍ വ്യക്തമായ സംവിധാനങ്ങളില്ലെങ്കില്‍ ഈ ഉദ്യമം ഒരു അരാജക സമൂഹത്തിന്റെ രൂപീകരണത്തെ ത്വരിതപ്പെടുത്തുമോ എന്നൊരു സംശയം!

ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്...

Sunday, May 18, 2008

"ക്രിക്കറ്റ്,ദേശീയത,പണം" ചില നിരീക്ഷണങ്ങള്‍

ക്ഷമിക്കണം ബാബുരാജ് ഇവിടെയെഴുതിയ ലേഖനത്തിന് മറുപടിയായി എഴുതിത്തുടങ്ങിയതാണ്. എഴുതിയെഴുതി, ലേഖനത്തിന്റെ വിഷയത്തില്‍ നിന്നും കുറച്ചകന്നു പോയി എന്നു തോന്നിയതിനാല്‍ ഇവിടെക്കുറിക്കുന്നു. ക്രിക്കറ്റനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍.

കെറി പാര്‍ക്കര്‍ ക്രിക്കറ്റിലേക്ക് നിറവും പണവും കൊണ്ടുവന്നപ്പോള്‍ തുടങ്ങിയ മാറ്റങ്ങളുടെ വികാസമാണു് 20-20യും. ലോകത്തിന്റെ വേഗമനുസരിച്ച് കളിയുടെ വേഗം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം. വാരാന്ത്യങ്ങളില്‍ നടക്കുന്ന രണ്ടുമണീക്കൂര്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളും, മൂന്നു മണിക്കൂറിലേറെ നീളാത്ത വേഗത്തിന്റെ പോരാട്ടങ്ങളും, രാത്രിയിലെത്തുന്ന എന്‍.ബി.എ. യുദ്ധങ്ങളും, ദിനം മുഴുവന്‍ നീളുന്ന ക്രിക്കറ്റിന് സ്വീകരണമുറിയില്‍ വെല്ലുവിളിയുയര്‍ത്തുന്നു എന്ന തിരിച്ചറിഞ്ഞതിന്റെയും പുതിയ വിപണി സാദ്ധ്യതകളുടെയും ആകെത്തുകയാണ് 20-20 ക്രിക്കറ്റ്. ദേശീയതയും പണത്തിനുള്ള ഉപകരണം മാത്രമായ മേധാവികള്‍ക്ക് ഈ പുതിയ രീതി ഒരു വലിയ ലോട്ടറിയായിരുന്നു.

പിന്നെ, വമ്പന്‍ ക്ലബ്ബുകളും മറ്റും ഫുട്‌ബോള്‍ നിലങ്ങള്‍ വാഴുമ്പോള്‍ ക്രിക്കറ്റില്‍ അതു പാടില്ലെന്ന നിലപാടിന് പ്രധാനകാരണം ഒരു വലിയ തെറ്റിദ്ധാരണയാണ്. ഇന്ത്യയുടെ പേരില്‍ കളിക്കാനിറങ്ങുന്നവര്‍ പ്രധിനിധീകരിക്കുന്നത് യാതൊരു പൊതുബാദ്ധ്യതയുമില്ലാത്ത ഒരു ക്ലബ്ബ് കൂട്ടായ്മയെയാണെന്നുള്ളത് ഭൂരിഭാഗത്തിനും അറിയില്ല. "ടീം ഇന്ത്യ" എന്നത് "ടീം ബി സി സി ഐ" മാത്രമാണെന്ന് സുപ്രീം കോടതി വരെ വ്യക്തമാക്കിയതാണ്(ക്ഷമിക്കണം, ഇവിടെ ചെറിയൊരു പിശകുപറ്റിയോ എന്നൊരു സംശയം, ബോര്‍ഡ് സുപ്രീം കോടതിയില്‍ അങ്ങനെ വാദിക്കുകയും, സുപ്രീം കോടതി ശരി വയ്ക്കുകയും ചെയ്തു എന്നാണ് തോന്നുന്നത്. ഇതും ഇതും വായിച്ചിട്ട് എനിക്കങ്ങനെയാണു തോന്നിയത്.). ബി സി സി ഐ എന്ന ക്ലബ്ബിന്റെ ടീം ദേശീയ ടീമാണെന്നുള്ള തെറ്റിദ്ധാരണയാണ് പുതിയ 20-20 മാമാങ്കങ്ങള്‍ ദേശീയതയുടെ പേരില്‍ എതിര്‍ക്കുന്നവര്‍ക്കുള്ളത്.

ആഗോളതലത്തില്‍ത്തന്നെ വെറുമൊരു സാമ്പത്തിക കൂട്ടായ്മയായോ മറ്റോ ക്രിക്കറ്റിനെ കാണാവുന്നതാണ്. ഐ സി സി അടക്കം എല്ലാ ബോര്‍ഡുകളുടെയും പ്രധാനലക്ഷ്യം സാമ്പത്തികമാണ്. മാത്രമല്ല, ഒരു ക്രിക്കറ്റ് ബോഡിയും കൃത്യമായി ഒരു രാഷ്ട്രത്തെ പ്രധിനിധീകരിക്കുന്നില്ല. ലോകത്തിലെ മുഴുവന്‍ ക്രിക്കറ്റ് മാമാങ്കങ്ങളും സത്യത്തില്‍ കുറെ ക്ലബ്ബുകളുടെ ഏറ്റുമുട്ടലുകള്‍ മാത്രമാണ്. പിന്നെ, ദേശീയത നല്ലവണ്ണം വിറ്റഴിയുന്ന ഒരുല്‍പ്പന്നമായതുകൊണ്ട് വ്യാപകമായി അതുപയോഗിക്കുന്നെന്നുമാത്രം. ദേശീയതയെ ചുരുങ്ങിയ നിലയില്‍ ഉപയോഗിച്ച് ക്രിക്കറ്റ് അതിന്റെ യഥാര്‍ത്ഥ മുഖം വെളിവാക്കമ്പോള്‍ അത് പ്രോത്സാഹിപ്പിക്കപ്പെടണം. മുഖംമൂടികള്‍ വലിച്ചെറിയാനും പരീക്ഷണങ്ങള്‍ നടത്താനും തയ്യാറായാല്‍ ദേശീയതയുടെ പേരില്‍ കബളിപ്പിക്കപ്പെടുന്ന ജനതയെ ഓര്‍ത്തെങ്കിലും നമ്മള്‍ സത്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവണം.

ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിക്കുന്നവന്‍ സത്യത്തില്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനു വേണ്ടി കളിക്കുന്നവരില്‍ നിന്നും വ്യത്യസ്തനൊന്നുമല്ല. താന്‍ കരാറൊപ്പിട്ടിട്ടുള്ള ബോര്‍ഡിനേയെ പ്രധിനിധീകരിക്കൂ എന്ന നിബന്ധനയുണ്ടെന്നതൊഴിച്ചാല്‍. പിന്നെ, പണത്തിനും പകരം കളിക്കാരെ കൈമാറ്റം ചെയ്യുന്ന രീതി ഐ സി സി നിയമവിധേയമാക്കിയിട്ടുമില്ല. അത് ദേശീയത എന്ന ഉല്‍പ്പന്നത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടങ്ങളെ ദേശീയപോരാട്ടങ്ങളായി വ്യവസ്ഥമാറ്റാതെ യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ ദേശീയ ബോധമുള്ളവര്‍ പിന്തുണക്കുകയാണ് വേണ്ടതെന്നാണെന്റെ അഭിപ്രായം.

ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്...

Wednesday, May 7, 2008

ശാസ്ത്രവും മതവും, ചില അഭിപ്രായങ്ങള്‍

ഇവിടെ എഴുതുന്ന കാര്യങ്ങള്‍ എന്റെ ചിന്തകളും നിരീക്ഷണങ്ങളും തോന്നലും മാത്രമാണ്, അത് ഖണ്ഡിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്, ഞാന്‍ തെളിവുനിരത്തി വാദിക്കുകയല്ല, എന്റെ ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണ്, വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നതും, തെളിവുകള്‍ നിരത്തുന്നതും, ഭാവിയില്‍ ഇതു കാണുന്നവര്‍ക്കുപകരിച്ചേക്കും.

ശാസ്ത്രവും മതവും ഒന്നാണോ രണ്ടാണോ, അവയുടെ രണ്ടിന്റേയും വ്യവസ്ഥാപിതരീതികള്‍ എന്താണ് എന്നൊന്നും എനിക്കറിയില്ല. ചെറുതായിമാത്രം വായിച്ചിട്ടേയുള്ളു. ശാസ്ത്രത്തിന്റെകാര്യത്തില്‍ കോണ്‍ഫറന്‍സുകളിലും,പ്രസിദ്ധീകരണങ്ങളിലും വിദഗ്ദ്ധരുടെയും അംഗീകാരം(പല സമയത്തും ഇതു വെറും പാഴ്‌വേലയാവാറുമുണ്ട്)നേടി വരുന്ന വിവരങ്ങളാണ് ആധികാരികം എന്നറിയപ്പെടുന്നത്. മതത്തിന്റെ കാര്യത്തില്‍(ഇവിടെയിങ്ങനെ മതം എന്നെഴുതാമോ എന്നെനിക്കറിയില്ല, ഞാന്‍ എഴുതുന്നതും പറയുന്നതും ഇന്ത്യന്‍ ഫിലോസോഫിയേയും സാഹിത്യത്തേയും കുറിച്ചാണ്.) പലപ്പോഴും മാറ്റാനാവാത്തതാണ് (പാടില്ലാത്തതാണ്) മതകാര്യങ്ങള്‍ എന്നാണ് പറയുന്നത്.

അതുകൊണ്ട് ശാസ്ത്രീയമാണോ അല്ലയോ എന്ന പരീക്ഷണങ്ങളും ശാസ്ത്രം മാത്രമാണോ എല്ലാം എന്ന ചിന്തകളൂം ഉപേക്ഷിച്ച്, കാലമിത്രയും മാറിയിട്ടും ഈ രീതികള്‍ മാറേണ്ടതില്ല എന്നു പറയുന്നതിന്റെ സങ്കേതത്തെക്കുറിച്ച് ആലോചിക്കണമിപ്പോള്‍ എന്നാണെനിക്കുതോന്നുന്നത്. അറിവ് പൂര്‍ണ്ണമല്ലെന്നും അവ അപ്‌ഡേറ്റ് ചെയ്യണമെന്നും അങ്ങനെ ചെയ്താല്‍ എന്തു സംഭവിക്കുമെന്നും എന്നാരും എഴുതിക്കാണാത്തതില്‍ എനിക്ക് ശരിക്കും വിഷമമുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ പോലെ എല്ലാം ചര്‍ച്ചചെയ്ത് അപ്പപ്പോഴേക്ക് ബോദ്ധ്യം വന്നതാവണം കൂടുതല്‍ ശരി എന്ന് തീരുമാനിക്കുന്ന സംവിധാനത്തേക്കാളും, ഗുരു ശിഷ്യര്‍ക്ക് കാര്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന രീതിയില്‍ പരസ്പരം എതിര്‍ക്കുന്ന രീതികള്‍ക്കും നിലനില്‍ക്കാന്‍ ഇടമുണ്ടായിരുന്നു എന്നത് ഒരേ സമയം നല്ലതും ചീത്തയുമായി ഭവിച്ചു(പഴയ ഇന്ത്യന്‍ ഫിലോസഫിരീതിയിലെങ്കിലും) എന്നാണെനിക്കുതോന്നുന്നത്. പക്ഷേ പിന്നീട് ഇതൊക്കെ അറിവിനു പകരം ചോദ്യം ചെയ്യാന്‍ പാടില്ലാത്ത അറിവായിമാറുമ്പോഴാണ് പ്രശ്നങ്ങള്‍ നിറയുന്നത്. വേറിട്ടു നിലനിന്നിരുന്ന സാഹിത്യവും, വിശ്വാസവും ശാസ്ത്രവും ഒന്നാണെന്നു വരുത്തുമ്പോഴാണ് പല കഥകളും തെളിയിക്കേണ്ടത് ആവശ്യമായിമാറുന്നത്. ഞാന്‍ കരുതുന്നിടത്തോളം, തങ്ങള്‍ പൂര്‍ണ്ണരല്ല എന്ന് ബോധമുള്ള ആരും ഒരിക്കലും ഇതാണ് എല്ലാം എന്നോ, അല്ലെങ്കില്‍ കൂടുതല്‍ മികച്ച വിശദീകരണങ്ങള്‍ ആവശ്യമില്ല എന്നോ പറയാനിടയില്ല. അങ്ങനെയായിരുന്നെങ്കില്‍ തര്‍ക്ക ശാസ്ത്രത്തിന്റെ ആവശ്യമില്ലായിരുന്നല്ലോ! തര്‍ക്കിച്ചും ചര്‍ച്ച ചെയ്തും അംഗീകരിക്കുക എന്നത് അന്ന് സ്വീകാര്യമായ രീതിയായിരുന്നിരിക്കണം. പക്ഷേ, സര്‍വ്വകലാശാലാ സംവിധാനമൊന്നുമില്ലാത്ത അന്ന് അറിവിന്റെ അപ്ഡേഷന്‍ വളരെ പതുക്കെയായിരുന്നിരിക്കണം.

ഇന്ന് ശാസ്ത്ര സങ്കേതമുപയോഗിച്ച് പഴയകാര്യങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നവര്‍ മറക്കുന്ന കാര്യം, ശാസ്ത്രം, ഇതേതെങ്കിലും തെറ്റാണെന്നു കണ്ടാല്‍ ഉടനെ മാറ്റിയെഴുതും, മാറ്റിയെഴുതാനാവാത്ത അറിവിന്റെ കാര്യത്തിലോ? നിലനില്‍പ്പിനു വേണ്ടി ശാസ്ത്രത്തെ കൂട്ടുപിടിക്കുന്ന വിഡ്ഢിത്തത്തേക്കാളും എനിക്ക് ഉചിതമായിത്തോന്നുന്നത്, ഇത് അറിവാണെന്ന് അംഗീകരിക്കുകയും, ഇതിലെ ശാസ്ത്രവും, സാഹിത്യവുമെല്ലാം തിരഞ്ഞുമാറ്റാന്‍ ശ്രമിക്കുകയുമാണ്. വിഗ്രഹാരാധനയുടെ ശാസ്ത്രീയതയെക്കുറിച്ച് പഠിക്കാതെ, അതിന്റെ കാരണങ്ങളെക്കുറിച്ചും, ക്ഷേത്രങ്ങളുടെ സാമൂഹ്യപ്രാധാന്യത്തെക്കുറിച്ചും വിഗ്രഹങ്ങള്‍(കല്ലായാലും ലോഹമായാലും മനുഷ്യനായാലും) ഉണ്ടാക്കാന്‍ നിര്‍ബന്ധിച്ച സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നതായിരിക്കും കുറച്ചുകൂടി യുക്തം എന്നെനിക്കു തോന്നുന്നു. പിന്നെ മതമെന്നത് മനുഷ്യന്റെ ആത്മീയാവശ്യം നിറവേറ്റാന്‍ വേണ്ടിമാത്രമുള്ളതാണെങ്കില്‍ അതിന് ആധുനിക ശാസ്ത്രത്തിന്റെ സാക്ഷ്യപത്രം എന്തിനാണെന്നാണെനിക്കു മനസ്സിലാവാത്തത്. ആത്മാവോ ആത്മീയതയോ അംഗീകരിക്കാത്ത ഒരു സംവിധാനത്തിന്റെ?

കാലോചിതമായി മാറ്റങ്ങള്‍ വരുത്താന്‍ തന്നെ പലയിടങ്ങളിലും വഴികളോ നിര്‍ദ്ദേശങ്ങളോ ഇല്ല. അപ്പോള്‍ കാലോചിതമാറ്റങ്ങള്‍ വേണ്ടതല്ലെ എന്നു ചിന്തിക്കുന്ന ജനങ്ങളെ ഞങ്ങള്‍ കാലത്തിനു മുമ്പേ നടക്കുന്നവരാണ് എന്ന് മനസ്സിലാക്കിക്കാന്‍ വേണ്ടിമാത്രമാണ് ശാസ്ത്രമുപയോഗിക്കുന്നത്. അവിടെ റിസല്‍ട്ട് ആദ്യമേ റെഡിയായിട്ടുള്ള പരീക്ഷണമായതുകൊണ്ട് കാര്യങ്ങള്‍ വളരെ എളുപ്പവുമാണ്. അതായത്, ഉത്തരം നേരത്തേ അറിയാം, എങ്ങനേയെങ്കിലും തെളിവുണ്ടാക്കിയാല്‍ മതി എന്ന് രീതിയില്‍ നമ്മള്‍ പരീക്ഷയെഴുതുന്ന പോലെ. ഇത്തരം റിസല്‍ട്ടുകളൊക്കെ വച്ച് പ്രൂവ് ചെയ്യുന്ന സംഗതിയുടെ വാലിഡിറ്റി, അതു ബേസ് ചെയ്ത കാര്യം തെറ്റാണെന്നാരെങ്കിലും തെളിയിച്ചാല്‍ തീരും എന്ന് പല മുറി ശാസ്ത്രജ്ഞരും മനസ്സിലാക്കുന്നില്ലെന്നു മാത്രം. ഭൂമി ഉരുണ്ടതാണെന്ന് പണ്ട് പറഞ്ഞിട്ടുണ്ട് എന്ന് പറയും പോലെ എളുപ്പമല്ല, ദൃഢവുമല്ല, കോസ്മിക് എനര്‍ജിയും, ഊര്‍ജ്ജപ്രസരണവും, റേഡിയേഷനും വച്ചു കളിക്കുന്നത്, ആധുനിക ശാസ്ത്രം പലകാര്യങ്ങളിലും നിലപാടുമാറ്റിയേക്കാം, തെളിവുകളുടെ അടിസ്ഥാനത്തില്‍. ആദ്യം ശാസ്ത്രം ഉപയോഗിക്കണമെങ്കില്‍ എല്ലാം മാറ്റത്തിനു വിധേയമാണെന്ന് അംഗീകരിക്കേണ്ടിവരും, പലപ്പോഴും ആത്മഹത്യാപരമായ കാര്യം. എന്റെ അഭിപ്രായത്തില്‍, പല വിശ്വാസങ്ങളെയും ശാസ്ത്രസത്യങ്ങളാക്കുന്നതിലും നല്ലത്, അതിലേക്ക് നയിച്ച സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുകയെന്നതാണ്. മനുഷ്യനെ മനുഷ്യനാക്കാന്‍ അതായിരിക്കും കുറച്ചുകൂടി ഉപകാരപ്പെടുക.
ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്...

Friday, April 18, 2008

നന്ദി മൈക്രോസോഫ്റ്റ്.... നന്ദി മമ്മൂട്ടി....

മൈക്രോസോഫ്റ്റും മമ്മൂട്ടിയും e-literacy പരിപാടിയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ആലോചിക്കുന്നു. സാമൂഹ്യബോധത്തിന്റെ പേരില്‍ കൊക്കൊകോള പരസ്യത്തില്‍ നിന്നു പിന്‍വാങ്ങാന്‍ ധൈര്യം കാണിച്ച മമ്മൂട്ടി, സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നു കരുതുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്നും, അത് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കുമപ്പുറം, അറിവിന്റെ സ്വാതന്ത്ര്യത്തോടെയെ സാധ്യമാവൂ എന്നും നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്.

ആധുനികലോകത്തെ അറിവിന്റെ രൂപമായ വിവരസാങ്കേതികവിദ്യയില്‍, വിവരവും വിദ്യയും സങ്കേതവും സമൂഹത്തില്‍ നിന്നും അകറ്റി, വാണിജ്യവല്‍ക്കരണത്തിനും വിപണത്തിനും ശ്രമിക്കുന്ന കുത്തകളുമായി കൈകോര്‍ത്ത് എല്ലാ ജനവിഭാഗങ്ങളെയും സാക്ഷരരാക്കാന്‍ കഴിയില്ല. പകരം സമൂഹത്തെ ഒന്നടങ്കം ചില വമ്പന്‍മാര്‍ക്കു വിധേയരായി നിര്‍ത്താനെ അതുപകരിക്കൂ. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടത്, സാമൂഹ്യനീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്വതന്ത്ര സോഫ്റ്റ്‌വേറുകളാണ്. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനാവശ്യമായ, പങ്കുവയ്ക്കലിന്റെയും പഠനത്തിന്റെയും പരിഷ്കരണത്തിന്റെയും പാഠങ്ങള്‍ ഉറപ്പാക്കുന്ന സ്വതന്ത്ര സങ്കേതങ്ങളേക്കാള്‍ മറ്റു സങ്കേതങ്ങള്‍ എങ്ങനെ സാമൂഹ്യ ഉന്നമനത്തിന് സഹായകമാവും? അറിവിനെപ്പോലും വിപണിയിലെ ആയുധമാക്കുന്ന വൃത്തികെട്ട വില്‍പ്പനതന്ത്രങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കേണ്ടത് സമൂഹമാണ്. സാമൂഹ്യ വികസനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരുപറഞ്ഞ്, ജനങ്ങളെ ഒന്നടങ്കം തങ്ങളുടെ അടിമകളാക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി പൊതുസമൂഹം ചെറുത്തു തോല്‍പ്പിക്കണം. സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തികളേയും സ്ഥാപനങ്ങളെയും കൂട്ടുപിടിക്കാനുള്ള കുത്സിതശ്രമത്തെ തകര്‍ക്കുകയും വേണം.

നേര്‍ക്കുനേര്‍ നിന്നുള്ള വിപണി യുദ്ധത്തില്‍ കാലിടറിത്തുടങ്ങിയതും മത്സരത്തിന്റെ ആധിക്യവുമാണ്, standardizationന്റെയും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെയും രൂപത്തിലേക്ക് വില്‍പ്പനതന്ത്രങ്ങളെ മാറ്റിയെഴുതാന്‍ പ്രേരിപ്പിക്കുന്നത്. സമൂഹത്തെ സൌജന്യ വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യത്തില്‍ നിന്നകറ്റാനുള്ള ശ്രമമാണ് ഇത്തരം സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ നടത്തുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത്, നമ്മളോരോരുത്തരുമടങ്ങുന്ന സമൂഹമാണ്.

പ്രതികരിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത്, ഈ കത്തിലൊരൊപ്പിട്ട് തുടങ്ങൂ. സ്വാതന്ത്ര്യത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ വീണ്ടുമൊരവസരം തന്നതിന് മൈക്രോസോഫ്റ്റിനും മമ്മൂട്ടിക്കും നന്ദി.


ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്...